വിവാദമായി നടൻ അലൻസിറിന്റെ വാക്കുകൾ…. അവാർഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹരീഷ് പേരടി….

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ നടൻ അലൻസിർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിക്കുകയാണ് നടൻ ഹരീഷ് പേരടി. സർക്കാർ അലൻസിയറിന് നൽകിയ അവാർഡ് പിൻവലിക്കണം എന്നാണ് ഹരീഷ് പ്രതികരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഒരു പരാമർശം ഈ നടൻ നടത്തിയിട്ടും അയാൾക്കെതിരെ പ്രതികരിക്കാൻ കലാസാംസ്കാരിക രംഗത്തുനിന്നുള്ളവരോ ഒരു ജനപ്രതിനിധികളോ ആരും തന്നെ തയ്യാറാകാത്തതിനെക്കുറിച്ചും ഹരീഷ് വിമർശിച്ചു. മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയർ പറഞ്ഞത് ഒരു പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു.

ഹരീഷ് പേരടി കുറിച്ച പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ ഇതാണ് ” ഇത്തരം ഒരു ഡയലോഗ് പറഞ്ഞത് നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റ് പാവാട അലൻസിയർ ആയിപ്പോയി ഇത് പറഞ്ഞത്. ഏതായാലും ഇത്തരം ഒരു പരാമർശം നടത്തിയ ആ നടനോട് രണ്ടു വാക്ക്…. അലൻസി മഹാനടനെ ഒരു പെൺ പുരസ്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക്…… അത് നിൻറെ മാനസികരോഗം കൂടുതലായതിന്റെ ലക്ഷണം മാത്രമാണ്…. ഇത്തരം രോഗങ്ങൾ ചികിത്സിക്കാൻ നിരവധി മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇന്ന് കേരളത്തിലുണ്ട്. അല്ലെങ്കിൽ ചെയ്യേണ്ട മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ പ്രതിമകൾ സ്വന്തമായി പണം മുടക്കി നിർമ്മിച്ച്, വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്. രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻറെ ആൺ കരുത്ത് ഇതല്ല… അത് പോരാട്ടങ്ങളുടെയും സമരങ്ങളുടെയും ആണ് . ഇത്തരം ഒരു സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അലൻസിയറിൻറെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്.

അലൻസിയർന്റെ വാക്കുകൾ ഇങ്ങനെയാണ് ” സ്വർണ്ണം പൂശിയ ശിൽപം തന്നെ പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്കും നൽകണം. പ്രത്യേക പുരസ്കാരം സ്വന്തമാക്കുന്ന എന്നേയും കുഞ്ചാക്കോ ബോബനെയും 25000 രൂപ മാത്രം നൽകി അപമാനിക്കരുത്. പുരസ്കാര തുക വർധിപ്പിക്കണം. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺ കരുത്തുള്ള മുഖ്യമന്ത്രി നിലകൊള്ളുന്നിടത്ത് നിന്ന് ആൺ കരുത്തുള്ള പ്രതിമ തന്നെ നൽകണം. അത് എന്നാണ് മേടിക്കാൻ സാധിക്കുന്നത് അന്ന് ഞാൻ അഭിനയം നിർത്തും. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്ര സംവിധായകനായ ഗൗതം ഘോഷിനോടും ആയിരുന്നു അലൻസിയറിന്റെ ഈ അഭ്യർത്ഥന.